തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സമ്മതിച്ചു ഗവർണറുടെ നയപ്രഖ്യാപനം. ജിഎസ്ടി നിരക്കുകളിലെ സമീപകാല പരിഷ്കരണംമൂലം വരുന്ന സാമ്പത്തിക വർഷം 8,000 കോടി രൂപയുടെ വാർഷിക വരുമാനനഷ്ടം ഉണ്ടാകുമെന്നു കണക്കാക്കുന്നു.
അമേരിക്ക ചുമത്തിയ ഉഭയകകക്ഷി താരിഫ് നടപടി കേരളത്തിലെ കയറ്റുമതി അധിഷ്ഠിത മേഖലകളായ കടൽ വിഭവങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, കയർ, റബർ എന്നീ മേഖലകളെ പ്രതികൂലമായി ബാധിച്ചു. ഇതുവഴി 2500 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി.
കടമെടുപ്പു പരിധിയിലെ നിയന്ത്രണവും ഐജിഎസ്ടി ക്രമീകരണവും മൂലം ഈ വർഷം മാത്രം സംസ്ഥാനത്തിന് 17,000 കോടി രൂപ നിഷേധിക്കപ്പെട്ടു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ അംഗീകൃത ശിപാർശകളിൽ ജിഎസ്ഡിപി മെത്തഡോളജിയിലെ വ്യതിയാനം മൂലം 4250 കോടി രൂപയുടെ അധിക നഷ്ടമുണ്ടായതായും പറയുന്നു.
ഈ ജനുവരി മുതൽ മാർച്ച് വരെ സംസ്ഥാനത്തിന് 12,000 കോടി രൂപ ലഭിക്കേണ്ടതായിരുന്നു. ഈ തുകയുടെ പകുതിയിലധികം വെട്ടിക്കുറച്ചതായും ഗവർണറുടെ നയപ്രഖ്യാപനത്തിൽ പറയുന്നു.